ഉച്ചഭക്ഷണം കഴിക്കാനെത്തിയപ്പോൾ മകള്‍ക്കൊപ്പം വീട്ടിൽ ആണ്‍സുഹൃത്ത്:19കാരിയെ അമ്മ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തി

ആണ്‍സുഹൃത്തിനൊപ്പം വീട്ടില്‍ കണ്ടതിന്റെ പ്രകോപനത്തില്‍ 19-കാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവിയെയാണ് അമ്മ ജംഗമ്മ സാരി കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയത്.

ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെയും വീട്ടില്‍ കണ്ടത്. ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു. അമ്മയെ കണ്ടതോടെ ഭാര്‍ഗവി ആണ്‍സുഹൃത്തിനെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍, ആണ്‍സുഹൃത്ത് വീട്ടില്‍വന്നതിന്റെ പേരില്‍ ജംഗമ്മ മകളെ പൊതിരെതല്ലി.ഇതിനുപിന്നാലെയാണ് സാരി കഴുത്തില്‍മുറുക്കി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

19-കാരിയുടെ മരണത്തില്‍ ഇളയസഹോദരന്റെ മൊഴിയാണ് നിര്‍ണായകമായത്. ഭാര്‍ഗവിയെ അമ്മ മര്‍ദിക്കുന്നതും കൊലപ്പെടുത്തുന്നതും താന്‍ ജനലിലൂടെ കണ്ടെന്നായിരുന്നു ഇളയസഹോദരന്‍ പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്നാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. ഭാര്‍ഗവിക്കായി കുടുംബം വിവാഹം ആലോചിക്കുന്ന സമയത്താണ് സംഭവമുണ്ടായതെന്നും പോലീസ് പറഞ്ഞു.

Share this story