തങ്ങൾക്കൊപ്പം 170 പേരുണ്ടെന്ന് ശിവസേന-എൻസിപി പാർട്ടികൾ; അജിത് പവാറിന്റേത് പാർട്ടി വിരുദ്ധ നീക്കം

തങ്ങൾക്കൊപ്പം 170 പേരുണ്ടെന്ന് ശിവസേന-എൻസിപി പാർട്ടികൾ; അജിത് പവാറിന്റേത് പാർട്ടി വിരുദ്ധ നീക്കം

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ പ്രതികരണവുമായി എൻ സി പി-ശിവസേന നേതാക്കൾ മുംബൈയിൽ സംയുക്ത വാർത്താ സമ്മേളനം നടത്തി. എൻ സി പിയെ പിളർത്തി അജിത് പവാർ ബിജെപിക്ക് പിന്തുണ അറിയിച്ചതോടെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു

എന്നാൽ തങ്ങൾക്കൊപ്പം 170 എംഎൽഎമാരുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ ശരദ് പവാർ പറഞ്ഞു. യഥാർഥ എൻ സി പി പ്രവർത്തകർ ബിജെപിയെ പിന്തുണക്കില്ല. ശിവസേനക്കും എൻ സി പിക്കും സർക്കാരുണ്ടാക്കാനുള്ള അംഗബലമുണ്ടെന്നും പവാർ പറഞ്ഞു

ബിജെപിയുടെ നീക്കം രാവിലെ ആറരയോടെ തന്നെ അറിഞ്ഞിരുന്നു. അജിത് പവാറിന്റേത് പാർട്ടി വിരുദ്ധ നീക്കമാണ്. അജിത് പവാറിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ല. കുറുമാറ്റ നിരോധന നിയമം ഉണ്ടെന്ന് അജിത് പവാറിനൊപ്പം പോയവർ ഓർക്കണമെന്നും ശരദ് പവാർ ഓർമിപ്പിച്ചു.

ശരദ് പവാറിനൊപ്പം ശിവസേന മേധാവി ഉദ്ദവ് താക്കറെയും മകൻ ആദിത്യ താക്കറെയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അതേസമയം കോൺഗ്രസ് നേതാക്കളാരും വാർത്താ സമ്മേളനത്തിനെത്തിയില്ല. മുംബൈയിൽ കോൺഗ്രസ് അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം മൂന്ന് പാർട്ടികളുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

 

Share this story