ബാബറി മസ്ജിദിന് പകരം മുസ്ലീം പള്ളി നിർമാണത്തിനായി അഞ്ച് സ്ഥലങ്ങൾ നിർദേശിച്ച് യുപി സർക്കാർ

ബാബറി മസ്ജിദിന് പകരം മുസ്ലീം പള്ളി നിർമാണത്തിനായി അഞ്ച് സ്ഥലങ്ങൾ നിർദേശിച്ച് യുപി സർക്കാർ

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘ്പരിവാർ പൊളിച്ചുനീക്കിയ ബാബറി മസ്ജിദിന് പകരം മുസ്ലീം പള്ളി നിർമിക്കാനായി അഞ്ച് സ്ഥലങ്ങൾ നിർദേശിച്ച് യുപി സർക്കാർ. ശ്രീരാമൻ ജനിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലത്തിന് 15 കിലോമീറ്റർ പരിധിക്ക് പുറത്താണ് നിർദേശിച്ച അഞ്ച് സ്ഥലങ്ങളും.

മിർസാപൂർ, ഷംസുദ്ദീൻപൂർ, ചന്ദ്പൂർ എന്നിവിടങ്ങളിലാണ് അഞ്ച് സ്ഥലങ്ങളും. സുന്നി വഖഫ് ബോർഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അയോധ്യയിൽ തന്നെ അനുയോജ്യമായ അഞ്ചേക്കർ സ്ഥലം നൽകണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.

പള്ളി പൊളിച്ചു നീക്കിയ സ്ഥലത്ത് ക്ഷേത്രം നിർമിക്കാമെന്നും പകരം അനുയോജ്യമായ അഞ്ചേക്കർ സ്ഥലം മുസ്ലീം പള്ളി നിർമാണത്തിനായി സർക്കാർ നൽകണമെന്നുമായിരുന്നു വിധി. ഇതിനെതിരെ വിവിധ സംഘടനകൾ നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു.

1992ലാണ് സംഘ്പരിവാറിന്റെ കർസേവകർ ബാബറി മസ്ജിദ് പൊളിച്ചുനീക്കിയത്. ബിജെപി നേതാക്കളായ അദ്വാനി, ഉമാ ഭാരതി എന്നിവരെ സാക്ഷിയാക്കിയായിരുന്നു പള്ളി പൊളിക്കൽ. മുഗൾ രാജാവായ ബാബർ ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നാണ് സംഘ്പരിവാർ ആരോപിച്ചിരുന്നത്.

 

Share this story