നിർഭയ കേസ്: വിനയ് ശർമ സമർപ്പിച്ച ദയാഹർജിയും രാഷ്ട്രപതി തള്ളി

നിർഭയ കേസ്: വിനയ് ശർമ സമർപ്പിച്ച ദയാഹർജിയും രാഷ്ട്രപതി തള്ളി

നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട വിനയ് ശർമ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. കേസിൽ രണ്ടാമത്തെ പ്രതിയുടെ ദയാഹർജിയാണ് രാഷ്ട്രപതി തള്ളിയത്. മറ്റൊരു പ്രതി മുകേഷ് സിംഗിന്റെ ദയാഹർജിയും രാഷ്ട്രപതി തള്ളിയിരുന്നു.

കേസിലെ നാല് പ്രതികളെയും ഇന്ന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനായിരുന്നു മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ പ്രതികളെ തൂക്കിലേറ്റാനുള്ള വാറണ്ട് ഡൽഹി പാട്യാല ഹൗസ് കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. വിനയ് ശർമ ദയാഹർജി നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ദയാഹർജി രാഷ്ട്രപതി തള്ളിയാൽ പതിനാല് ദിവസത്തേക്ക് ശിക്ഷ നടപ്പിലാക്കാൻ പാടില്ലെന്നാണ് ചട്ടം. ഇനി രണ്ട് പ്രതികൾക്ക് കൂടി ദയാഹർജി സമർപ്പിക്കാൻ അവസരമുണ്ട്. പതിനാല് ദിവസത്തെ കാലവധി അവസാനിക്കുമ്പോഴാകും അടുത്ത പ്രതികളിൽ ഒരാൾ ദയാഹർജി സമർപ്പിക്കുക. ഈ രീതിയിൽ വധശിക്ഷ നടപ്പാക്കുന്നത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതികൾ ശ്രമിക്കുന്നത്.

Share this story