മംഗളൂരു വെടിവെപ്പ്: പോലീസിനെതിരെ ഹൈക്കോടതി; അന്വേഷണം പക്ഷപാതപരം
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പോലീസിന്റെ അന്വേഷണം പക്ഷപാതരമാണ്. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭകർക്കെതിരെ നടപടിയെടുത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി
പ്രതിഷേധക്കാർക്ക് നേരെ പോലീസുകാർ കല്ലെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രക്ഷോഭകർക്കെതിരെ പോലീസ് 31 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിൽ പോലീസ് അറസ്റ്റ് ചെയ്ത എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. 21 പേർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. അറസ്റ്റിലായവർക്ക് ജാമ്യം നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. 2019 ഡിസംബർ 19നാണ് മംഗളൂരുവിൽ രണ്ട് പേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.