മേഘാലയയിലും പൗരത്വപ്രതിഷേധത്തിനിടെ സംഘര്‍ഷം, മരണം മൂന്നായി

മേഘാലയയിലും പൗരത്വപ്രതിഷേധത്തിനിടെ സംഘര്‍ഷം, മരണം മൂന്നായി

ഷില്ലോംഗ്: മേഘാലയയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മരണം മൂന്നായി. പതിനാറ് പേർക്ക് പരിക്കേറ്റു. ആറ് ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. വെള്ളിയാഴ്ച്ചയാണ് മേഘാലയയിലെ ഷിലോങ്ങിൽ സംഘർഷം തുടങ്ങിയത്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഖാസി സ്റ്റുഡൻസ് യൂണിയനും ചില സന്നദ്ധ സംഘടനകളും ചേർന്നാണ് പ്രതിഷേധ റാലി നടത്തിയത്. ഇതര സംസ്ഥാനക്കാർക്ക് പ്രവേശിക്കാനുള്ള അനുമതിയായ ഇന്നർലൈൻ പെർമിറ്റ് മേഘാലയയിലാകെ ഏർപ്പെടുത്തമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തി.  ഇതിനെ ഗോത്ര ഇതര വിഭാഗം എതിർത്തതോടെയാണ് സംഘർഷം തുടങ്ങിയത്. സംഘർഷത്തിൽ ഖാസി സ്റ്റുഡൻസ് യൂണിയൻ നേതാവ് ലുർഷോയ് ഹിന്നിവിറ്റ കൊല്ലപ്പെട്ടു.

സംഘർഷം നിയന്ത്രത്തിക്കാൻ കർഫ്യു പ്രഖ്യാപിച്ചെങ്കിലും പത്തു മണിക്കൂറിനു ശേഷം പിൻവലിച്ചു.ഇന്നലെ ഉച്ചയോടെ വീണ്ടു തുടങ്ങിയ സംഘർഷം തുടരുകയാണ്. ഷില്ലോങ്ങിലാണ് രണ്ടു പേർ കൂടി കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മേഘാലയ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂർ ഇന്റർനെറ്റ് നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രി കൊൺറാഡ് സഗ്മ ഉന്നത യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.

Share this story