ഗുജറാത്തിൽ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒടുവിൽ കണ്ടത് മുഖ്യമന്ത്രിയെ

ഗുജറാത്തിൽ എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒടുവിൽ കണ്ടത് മുഖ്യമന്ത്രിയെ

ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെഡാവലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര സഹമന്ത്രി, മാധ്യമപ്രവർത്തകർ എന്നിവരെയും എംഎൽഎ കണ്ടിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് രോഗം സ്ഥിരീകരിച്ചത്.

എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി അടക്കമുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടതായി വരുമെന്നാണ് കരുതുന്നത്. കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടികൾ ഇമ്രാൻ ഖെഡാവലെ സംഘടിപ്പിച്ചിരുന്നു.

ലോക്ക്ഡൗണിന്റെ ഇരുപത്തിരണ്ടാം ദിവസത്തിലും കൊവിഡിനെ പിടിച്ചുക്കെട്ടാൻ ശ്രമം ഊർജിതമാക്കി രാജ്യം. ഡൽഹിയിലെ 55 മേഖലകളിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10815 ആയി. ഇതുവരെ 353 പേരാണ് മരിച്ചത്.

ഡൽഹിയിൽ കണ്ടെയന്റ്‌മെന്റ് മേഖലകളുടെ എണ്ണം 55 ആയി ഉയർന്നു. മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. രാജസ്ഥാനിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ജയ്പുരിലാണ് അധികം കൊവിഡ് ബാധിതരും. മധ്യപ്രദേശിൽ മരണസംഖ്യ അൻപത് കടന്നു. ഗുജറാത്തിലെ പോസിറ്റീവ് കേസുകളിൽ പകുതിയും അഹമ്മദാബാദിലാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് പരിശോധനയുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2,29,426 പേർക്ക് പരിശോധന നടത്തിയെന്നാണ് ഒടുവിലത്തെ കണക്ക്.

അതേസമയം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ, ഇന്ത്യൻ പ്രഫഷണൽ നഴ്‌സസ് അസോസിയേഷൻ സംഘടനകൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

Share this story