രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു; 2,842 പേർ രോഗമുക്തരായി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു; 2,842 പേർ രോഗമുക്തരായി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,000 കടന്നു. 17,656 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,540 പോസിറ്റീവ് കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 559 ആയി.

അതേസമയം, 2,842 പേർ രോഗമുക്തരായി. തീവ്ര കൊവിഡ് മേഖലകൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആറ് നിരീക്ഷകസംഘങ്ങളെ കേന്ദ്രസർക്കാർ നിയോഗിച്ചു. രാജ്യത്തെ 59 ജില്ലകളിൽ കഴിഞ്ഞ 16ദിവസമായി ഒറ്റ കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒഡിഷയിലും കേരളത്തിലുമാണ് രോഗവ്യാപനം ഏറ്റവും കുറവുള്ളത്. പോസിറ്റീവാകുന്ന 80 ശതമാനം കേസുകളിലും രോഗലക്ഷണങ്ങൾ കാണിക്കാത്തവരോ ചെറിയ തോതിൽ മാത്രം രോഗലക്ഷണമുള്ളവരോ ആണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, മധ്യപ്രദേശിലെ ഇൻഡോർ, രാജസ്ഥാനിലെ ജയ്പൂർ എന്നിവയ്ക്ക് പുറമെ പശ്ചിമബംഗാളിലെ കൊവിഡ് മേഖലകളും കേന്ദ്രസംഘം നേരിട്ട് സന്ദർശിക്കും. മൂന്ന് ദിവസത്തിനകം മേഖലകൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രസർക്കാർ നിർദേശം.

ഇന്ന് (20.04.2020) കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ഇന്ന് മാത്രം 196 പോസിറ്റീവ് കേസുകളും എട്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 71 പേരാണ് ഗുജറാത്തിൽ മരിച്ചത്. തെലങ്കാനയിൽ 50 ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചു. രാജസ്ഥാനിലെ നഗൗറിൽ 62കാരൻ മരിച്ചു. 57 പുതിയ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിൽ ഊർജിത നടപടികൾ വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യഹർജിയെത്തി.

കർണാടകയിൽ 18 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1520 ആയി ഉയർന്നു. ചെന്നൈയിലാണ് കൊവിഡ് ബാധിതരിൽ ഏറെയും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Share this story