മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന കുട്ടി; ദൃശ്യങ്ങൾ ഞെട്ടിക്കുന്നതെന്ന് കോടതി

മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന കുട്ടി; ദൃശ്യങ്ങൾ ഞെട്ടിക്കുന്നതെന്ന് കോടതി

ബീഹാറിലെ മുസഫർപൂർ റെയിൽവേ സ്റ്റേഷനിൽ മരിച്ചു കിടക്കുന്ന അമ്മയെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതെന്ന് പട്‌ന കോടതി. ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന്റെ നേർക്കാഴ്ചയായിരുന്നു ഈ ദൃശ്യം

യുവതിയുടേത് സ്വാഭാവിക മരണമെന്നാണ് ബീഹാർ സർക്കാർ കോടതിയെ അറിയിച്ചത്. സഹോദരിക്കും സഹോദരി ഭർത്താവിനുമൊപ്പമാണ് യുവതി യാത്ര ചെയ്തിരുന്നത്. യുവതിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം യുവതിയുടെ മൃതദേഹപരിശോധന നടത്തിയോ എന്നും പട്ടിണി മൂലമാണോ യുവതി മരിച്ചതെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. നിയമനിർവഹണ ഏജൻസികൾ വിഷയത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു.

യുവതിടുടെ മരണാനന്തര ചടങ്ങുകൾ ഇവരുടെ ആചാരം സർക്കാർ നിർദേശം എന്നിവ പാലിച്ചാണോ നടത്തിയതെന്നും ദുരിതസമയത്ത് അമ്മയെ നഷ്ടപ്പെട്ട കുട്ടികളെ ആര് പരിപാലിക്കുമെന്നും കോടതി ചോദിച്ചു.

കതിഹാർ സ്വദേശിയായ അർബീനയാണ് റെയിൽവേ സ്‌റ്റേഷനിൽ മരിച്ചത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ സഹോദരിക്കൊപ്പമാണ് അർബീന താമസം. നിലവിൽ അർബീനയുടെ മകൻ സഹോദരിക്കൊപ്പമാണ്.

Share this story