പൈലറ്റ് ഇടഞ്ഞു തന്നെ; ഗെഹ്‌ലോട്ട് വിളിച്ച സമവായ ചര്‍ച്ചയില്‍ പങ്കെടുത്തില്ല: 30 എംഎല്‍എമാര്‍ ഒപ്പമെന്ന് സച്ചിൻ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനോട് ഇടഞ്ഞ് സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ചയില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുത്തില്ല. ഞാറാഴ്ച രാത്രി ഒന്‍പത് മണിക്ക് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും അദ്ദേഹത്തിനൊപ്പമുള്ള എം എല്‍ എമാരും പങ്കെടുത്തില്ല. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി യോഗം ജയ്പൂരില്‍ ചേരും.
രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലായിരിക്കും തിങ്കളാഴ്ചത്തെ യോഗം നടക്കുക. 30 കോണ്‍ഗ്രസ് എം എല്‍ എമാരുടെയും ഏതാനും സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്ന് സച്ചിന്‍ വ്യക്തമാക്കി. സച്ചിന്‍ നയിക്കുന്ന വാട്‌സപ്പ് ഗ്രുപ്പിലാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശം ലഭിച്ചത്.ഇതോടെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിക്കാണ് രാജസ്ഥാനില്‍ കളമൊരുങ്ങുന്നത്.
Read Also കോവിഡ് വാക്‌സിന്‍: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്‌സിറ്റി https://metrojournalonline.com/world/2020/07/12/trials-of-worlds-1st-covid-19-vaccine.html
അതേസമയം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ ജോതിരാദിത്യ സിന്ധ്യ സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സംഭവിച്ചതു പോലെ സച്ചിന്‍ പൈലറ്റിനെയും ഒതുക്കുകയും ഉപദ്രവിക്കുകയുമാണ്. കോണ്‍ഗ്രസില്‍ കഴിവിനും സാമര്‍ത്ഥ്യത്തിനും യാതൊരു സ്ഥാനവുമില്ലെന്നും സിന്ധ്യ ട്വിറ്ററിലൂടെ വ്യക്തമാക്കിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പോലീസ് സച്ചിന്‍ പൈലറ്റിന് കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. ഇതാണ് സച്ചിന്‍ പൈലറ്റിന്റെ പെട്ടന്നുള്ള നീക്കത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.