‘രാമൻ എന്നാൽ നീതി അതുകൊണ്ട് അനീതി കാണിക്കാൻ കഴിയില്ല’: രാഹുൽഗാന്ധി

‘രാമൻ എന്നാൽ നീതി അതുകൊണ്ട് അനീതി കാണിക്കാൻ കഴിയില്ല’: രാഹുൽഗാന്ധി

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചുളള ഭൂമി പൂജ നടക്കവെ ശ്രീരാമനെക്കുറിച്ചുളള വാക്കുകളായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ, മനുഷ്യനന്മയുടെ പ്രകടരൂപമാണ് മര്യാദ പുരുഷോത്തമനായ ശ്രീരാമൻ. രാം നീതിയായത് കൊണ്ട് തന്നെ അവർക്ക് അനിതീയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. രാമൻ സ്നേഹമായത് കൊണ്ട് തന്നെ അവർക്ക് വെറുപ്പ് തോന്നില്ല, രാമന്‍ കരുണയായതിനാൽ ക്രൂരതയില്‍ പ്രകടമാകില്ല. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.

https://twitter.com/RahulGandhi/status/1290910949755498498?s=20

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്. രാമനെന്നാൽ ധൈര്യവും ത്യാഗവും സംയമനവും പ്രതിബദ്ധതയുമാണ്. എല്ലാവർക്കുമൊപ്പവും എല്ലാവരിലും രാമനുണ്ടെന്നുമാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.

കോൺഗ്രസിലെ മുതിർന്ന നേതാക്കളും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് എത്തിയിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിന് തങ്ങൾ എതിരല്ല. പളളി പൊളിച്ച് അമ്പലം നിർമ്മിക്കുന്നതിലാണ് എതിർപ്പുളളതാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. അതേസമയം കോൺഗ്രസ് ദേശീയ നേതാക്കൾ രാമക്ഷേത്ര നിർമ്മാണത്തിൽ നടത്തിയ പ്രതികരണങ്ങൾ മുസ്ലിം ലീഗിൽ അതൃപ്തി ഉയർത്തി. ഇതിനെ തുടർന്ന് പാണക്കാട് ദേശീയ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്രം നിര്‍മിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാമക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂവെന്നും കമല്‍നാഥ് ട്വിറ്ററിലെ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

രാമക്ഷേത്രം നിര്‍മിക്കണമെന്ന് രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. ശ്രീരാമനാണ് എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രം. രാജ്യം ഇന്നു മുന്നോട്ടുപോകുന്നത് ശ്രീരാമനിലുള്ള വിശ്വാസംകൊണ്ടാണ്. അതിനാലാണ് രാമന്‍ ജനിച്ച അയോധ്യയില്‍ ഒരു ക്ഷേത്രം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നുവെന്നും ദ്വിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. കോൺഗ്രസ് നേതാവായ മനീഷ് തീവാരിയും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു.

Share this story