കര്‍ഷക ബിൽ ചരിത്ര സംഭവമാണ്; നുണപ്രചരണങ്ങളിൽ വീഴരുത്: പ്രധാനമന്ത്രി

കര്‍ഷക ബിൽ ചരിത്ര സംഭവമാണ്; നുണപ്രചരണങ്ങളിൽ വീഴരുത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകബില്ലുമായി ബന്ധപ്പെട്ട് നുണപ്രചരണങ്ങളിൽ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷക ബില്‍ ചരിത്ര സംഭവമാണെന്നും ഇത് കര്‍ഷകര്‍ക്ക് ഗുണകരമാവുമെന്നും അദ്ദേഹം ടെലിവിഷന്‍ പ്രസംഗത്തിലൂടെ പ്രതികരിച്ചു.

കര്‍ഷകബില്ലിലുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പിന് മുമ്പ്  വാഗ്ദാനം നല്‍കിയിരുന്നു. എന്നാൽ ഇപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഞങ്ങള്‍ ബില്‍ കൊണ്ടു വരുന്നതിനാലാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. എ.പി.എം.സി ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് പ്രതിപക്ഷം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷം ശക്തമായി എതിർക്കുന്നു. കര്‍ഷകരെ സംരക്ഷിക്കണമെന്നില്ല പകരം മധ്യവര്‍ത്തികള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം. പക്ഷേ അവരുടെ ഭരണകാലത്ത് ഇത് യാഥാര്‍ഥ്യമാക്കിയില്ല. കര്‍ഷകരെ സഹായിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

എന്നാൽ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ പഞ്ചാബിലെ കർഷകർ പ്രക്ഷോഭം വരുംദിവസങ്ങളിൽ ശക്തമാക്കും. നൂറുകണക്കിന് കർഷകർ കഴിഞ്ഞ നാല് ദിവസമായി പ്രതിഷേധത്തിൻ്റെ പാതയിലാണ്. നിയമനിർമ്മാണം റദ്ദാക്കുന്നതിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകി. സെപ്തംബർ 25 ന് കാർഷിക ബില്ലുകൾ പാസാക്കുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.

Share this story