ബാബറി മസ്ജിദ് കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു; തകര്‍ത്തത് ആസൂത്രിതമായിട്ടല്ല

ബാബറി മസ്ജിദ് കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു; തകര്‍ത്തത് ആസൂത്രിതമായിട്ടല്ല

ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പ്രതികളെയും വെറുതെ വിട്ടു. ബാബറി മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടല്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു.

ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. 2000 പേജുള്ള വിധി പ്രസ്താവമാണ് നടന്നത്. 32 പ്രതികളില്‍ 26 പേരും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികളില്‍ പങ്കെടുത്തു.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉമാ ഭാരതിയും കോടതിയില്‍ നേരിട്ട് ഹാജരായില്ല. ഇവരും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരായത്. നിലവില്‍ ഉമാ ഭാരതി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിധി പ്രസ്താവത്തിന് മുന്നോടിയായി അയോധ്യ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കോടതിക്ക് ചുറ്റും പ്രത്യേകം ബാരിക്കേഡ് വെച്ച് സുരക്ഷ ഒരുക്കിയിരുന്നു. കൂടാതെ സംസ്ഥാനമാകെ കടുത്ത സുരക്ഷയാണ് ഇതിനോടനുബന്ധിച്ച് ഒരുക്കിയത്.

Share this story