എഐസിസി പ്രവർത്തക സമിതിയിൽ വാക്‌പോര്; ചിലരുടെ നിലപാട് പാർട്ടിയെ ദുർബലപെടുത്തുന്നുവെന്ന് ഗെഹ്ലോട്ട്

എഐസിസി പ്രവർത്തക സമിതിയിൽ വാക്‌പോര്; ചിലരുടെ നിലപാട് പാർട്ടിയെ ദുർബലപെടുത്തുന്നുവെന്ന് ഗെഹ്ലോട്ട്

എഐസിസി പ്രവർത്തക സമിതി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്‌പോര്. നേതൃമാറ്റം ആവശ്യപ്പെട്ടവർക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഗുലാം നബി ആസാദിന്റെയും ആനന്ദ് ശർമയുടെയും നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് ഗെഹ്ലോട്ട് തുറന്നടിച്ചു

വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. യോഗം ആരംഭിച്ചയുടനെ സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ഗുലാം നബി ആസാദും ആനന്ദ് ശർമയും ആവശ്യപ്പെട്ടു

കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള പ്രധാന പ്രശ്‌നങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നും സംഘടനാ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ആസാദിന്റെയും ആനന്ദ് ശർമയുടെയും നിലപാടുകൾ പാർട്ടി വിരുദ്ധമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു

ഇതോടെ വാക്കു തർക്കമുണ്ടായി. തുടർന്ന് രാഹുൽ ഗാന്ധി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ യോഗം ഒടുവിൽ തീരുമാനിച്ചു.

Share this story