സ്വർണ വായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് സർക്കാർ; അറിയിപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ

സ്വർണ വായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് സർക്കാർ; അറിയിപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ

ചെന്നൈ: തമിഴ്‌നാട്ടിൽ സ്വർണവായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രഖ്യാപനം.

കർഷകർക്കും ദരിദ്രർക്കും സഹകരണ ബാങ്കുകൾ നൽകുന്ന ആറ് പവൻ വരെയുള്ള സ്വർണവായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് സംസ്ഥാന ‌തമിഴ്‌നാട് അറിയിച്ചു.

വൈകുന്നേരം 4.30 ന് തമിഴ്‌നാട്ടിലും മറ്റ് നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് തിയതികൾ വെളിപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇന്ന് സംസ്ഥാന നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.

കോവിഡിൽ നിന്ന് സമ്പദ്‌വ്യവസ്ഥ ഇനിയും വീണ്ടെടുക്കാനായിട്ടില്ലെന്നും ലോക്ക് ഡൗൺ സമയത്ത് പണയം വെച്ച സ്വർണം വീണ്ടെടുക്കാൻ ഇത് ദരിദ്രരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറഞ്ഞ പലിശനിരക്കിലുള്ള സ്വർണവായ്പ പദ്ധതികൾ കോവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായി തമിഴ്‌നാട് സ്റ്റേറ്റ് അപെക്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് വാഗ്ദാനം ചെയ്തിരുന്നു. പലിശ നിരക്ക് പ്രതിവർഷം ആറ് ശതമാനമായാണ് നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം ആളുകൾക്ക് 25,000 മുതൽ 1,00,000 രൂപ വരെ വായ്പ ലഭിക്കും, മൂന്ന് മാസത്തിനുള്ളിൽ വായ്പ തിരിച്ചടക്കണം.

16 ലക്ഷത്തിലധികം കർഷകർക്ക് 12000 കോടി രൂപയുടെ കാർഷിക വായ്പകൾ ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാർഷിക സമൂഹത്തിന്റെ ആവലാതികൾ പരിഹരിക്കേണ്ടത് തന്റെ പ്രഥമ കടമയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ പളനിസ്വാമി പറഞ്ഞിരുന്നു.

Share this story