ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം കെജ്രിവാള്‍ സര്‍ക്കാറിന് മാത്രം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം കെജ്രിവാള്‍ സര്‍ക്കാറിന് മാത്രം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം കെജ്രിവാള്‍ സര്‍ക്കാറിന് മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ അറിയിപ്പ്. ആരോഗ്യവും അതുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്വങ്ങളും കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഭേദഗതി 2021 നിയമത്തിലാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2021 മാര്‍ച്ച് 22 ന് ലോക്സഭയും 2021 മാര്‍ച്ച് 24 ന് രാജ്യസഭയും പാസാക്കിയ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി (ജിഎന്‍സിടിഡി) ഭേദഗതി നിയമത്തിന് മാര്‍ച്ച് 28 ന് രാഷ്ട്രപതിയും അംഗീകാരം നല്‍കി.

നിയമത്തിലെ 21, 24, 33, 44 വകുപ്പുകളിലാണ് പ്രധാനമായും ഭേദഗതി വന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ നിര്‍വചിക്കുക, നിയമസഭയും എക്‌സിക്യൂട്ടീവും തമ്മില്‍ യോജിപ്പുള്ള ബന്ധം സൃഷ്ടിക്കുക എന്നിവയാണ് ഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ ഭേദഗതി ഡല്‍ഹിയില്‍ മികച്ച ഭരണം ഉറപ്പാക്കുകയും സാധാരണക്കാര്‍ക്കായി മികച്ച പദ്ധതികളും പരിപാടികളും മെച്ചമായി നടപ്പാക്കുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

Share this story