രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം; ഒരു ജില്ലയില്‍ 8000 കുട്ടികള്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം; ഒരു ജില്ലയില്‍ 8000 കുട്ടികള്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം. മെയ് മാസത്തില്‍ മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയില്‍ മാത്രം 8000 കുഞ്ഞുങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് തുടങ്ങി. മൂന്നാം തരംഗം കുഞ്ഞുങ്ങളെയാണ് കൂടുതലായി ബാധിക്കുകയെന്നായിരുന്നു മുന്നറിയിപ്പ്.

മഹാരാഷ്ട്രയിലെ സംഗിലിയില്‍ ഒരു കൊവിഡ് വാര്‍ഡ് പ്രത്യേകമായി കുട്ടികള്‍ക്കായി മാറ്റിവെച്ചു. നിലവില്‍ ഇവിടെ അഞ്ച് കുട്ടികളെയാണ് ചികിത്സിക്കുന്നത്. കുടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചാല്‍ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടിരിക്കുകയാണ്.

‘കുട്ടികള്‍ക്കായാണ് ഞങ്ങള്‍ ഈ കൊവിഡ് വാര്‍ഡ് തയ്യാറാക്കിയത്. അതിനാല്‍ മൂന്നാമത്തെ തരംഗം വരുമ്പോള്‍ ഞങ്ങള്‍ തയ്യാറായിരിക്കും. ആശുപത്രിയിലാണെന്ന് കുട്ടികള്‍ക്ക് തോന്നുകയില്ല. പകരം അവര്‍ ഒരു സ്‌കൂളിലോ നഴ്‌സറിയിലോ ആണെന്ന് അനുഭവപ്പെടും.’, കോര്‍പ്പറേറ്റര്‍ അഭിജിത് ഭോസലെ പറഞ്ഞു.

അഹമദ് നഗര്‍ ജില്ലയില്‍ കുഞ്ഞുങ്ങളും കൗമാരക്കാരുമായി 8000 പേര്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണ് അധികൃതര്‍ ജാഗരൂകരായത്. ജില്ലയിലെ മൊത്തം കൊവിഡ് കേസുകളുടെ 10 ശതമാനം വരും ഇത്. ശിശുരോഗ വിദഗ്ധര്‍ മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറാണെന്ന കാര്യം ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തുന്നുണ്ട്.

Share this story