സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്സിന്‍ നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്സിന്‍ നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ നിരക്ക് നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുന്ന പരമാവധി വിലയുടെ കാര്യത്തിലാണ് കേന്ദ്രം തീരുമാനമെടുത്തിരിക്കുന്നത്. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയും സ്പുട്‌നിക് 5 വാക്‌സിന് 1145 രൂപയുമാണ് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക. നികുതിയും ആശുപത്രികളുടെ 150 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ നിരക്ക്. 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജായി വാങ്ങാന്‍ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

അതേസമയം, 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്‌സിന് കേന്ദ്രം ഓര്‍ഡര്‍ നല്‍കി . സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 25 കോടി ഡോസ് കോവി ഷീല്‍ഡിനും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി ഡോസ് കോവാക്‌സിനുമാണ് ഓര്‍ഡര്‍ നല്‍കിയതെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി. കെ പോള്‍ അറിയിച്ചു.

രണ്ട് വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും കേന്ദ്രം ഇതിനോടകം നല്‍കിയ ഓര്‍ഡറുകള്‍ക്ക് പുറമേയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളില്‍ 44 കോടി ഡോസും ലഭ്യമാകും.

Share this story