കാശ്മീരിൽ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തി; വൈദ്യുതി വാഹന രംഗത്തിന് കുതിപ്പേകും

lithium

രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കാശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരമാണ് കാശ്മീരിൽ കണ്ടെത്തിയത്. രാജ്യത്ത് ഇതാദ്യമായാണ് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മൈൻസ് സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു

വൈദ്യുത വാഹന രംഗത്ത് കുതിപ്പിനൊരുങ്ങുന്ന രാജ്യത്തിന് സന്തോഷവാർത്തയാണിത്. സ്വർണം, ലിഥിയം അടക്കം 51 ലോഹ, ധാതു നിക്ഷേപങ്ങളെ പറ്റിയുള്ള റിപ്പോർട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറിയിട്ടുണ്ടെന്നും വിവേക് ഭരദ്വാജ് അറിയിച്ചു. ജമ്മു കാശ്മീർ, ആന്ധ്രാപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് വിവിധ ലോഹ, ധാതു ശേഖരങ്ങൾ കണ്ടെത്തിയിരിക്കുന്നത്

വൈദ്യുതി വാഹനങ്ങളുടെ ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമായ ലിഥിയത്തിന്റെ ശേഖരം രാജ്യത്ത് കണ്ടെത്തിയതോടെ വൈദ്യുത വാഹന രംഗത്ത് വൻ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Share this story