ചരിത്രം കുറിച്ച് 80-ാം സ്വാതന്ത്ര്യദിനം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി: ചരിത്രത്തിലാദ്യമായി 'വന്ദേമാതരം' മുഴങ്ങി
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതമായ 'വന്ദേമാതരം' മുഴങ്ങി കേട്ടത് ഇത്തവണത്തെ ആഘോഷങ്ങളെ വേറിട്ടതാക്കി.
വന്ദേമാതരം രചനയുടെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സ്വാതന്ത്ര്യദിന ചടങ്ങിൽ ദേശീയ ഗീതം ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയതോടെ സൈനിക ബാൻഡ് വന്ദേമാതരം ആലപിച്ചു. തുടർന്ന് പതാക ഉയർത്തലിന് ശേഷം ദേശീയ ഗാനത്തിനൊപ്പം വന്ദേമാതരവും മുഴങ്ങി കേട്ടു.
'വികസിത് ഭാരത് @2047' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ യുവശക്തിയുടെ പങ്കിന് മുൻഗണന നൽകുന്നതായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ. വന്ദേമാതരം എന്നെഴുതിയ ബാനർ വഹിച്ച വ്യോമസേനയുടെ Mi-17 ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.
തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ സ്മരിക്കുകയും വന്ദേമാതരം മുഴങ്ങിയത് ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. എൻ.സി.സി കേഡറ്റുകളും 'മൈ ഭാരത്' വോളന്റിയർമാരും ഉൾപ്പെടെ ആയിരക്കണക്കിന് പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
