ബംഗളൂരു മെട്രോ തൂൺ തകർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ബംഗളൂരുവിൽ മെട്രോയുടെ നിർമാണത്തിനിടെ തൂൺ തകർന്നുവീണ് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
മെട്രോ നിർമാണത്തിൽ സ്വീകരിച്ച സുരക്ഷാ നടപടികൾ വ്യക്തമാക്കണം. ബംഗളൂരു മെട്രോക്ക് പുറമെ ബംഗളൂരു കോർപറേഷൻ, കരാറുകാർ തുടങ്ങിയവരും കോടതി നടപടികൾ നേരിടേണ്ടി വരും. ജനുവരി 10നാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് യുവതിയും കുഞ്ഞും മരിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നിർമാണ കമ്പനി ഉടമയടക്കം എട്ട് പേരാണ് കേസിലെ പ്രതികൾ. നാഗാർജുന കൺസ്ട്രക്ഷൻസ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് നിർമാണം നടന്നത്. കമ്പനി ഡയറക്ടർ ചൈതന്യ, സൂപ്പർവൈസർമാരായ ലക്ഷ്മിപതി, പ്രഭാകർ എന്നിവരാണ് ആദ്യ മൂന്ന് പ്രതികൾ.