വിമാനത്തിനുള്ളില്‍ പുകവലിച്ച് യാത്രക്കാരന്‍; എയര്‍ ഇന്ത്യക്ക് പിഴ വിധിച്ച് ഡിജിസിഎ

Air india

ഒരാഴ്ചയ്ക്കുള്ളില്‍ എയര്‍ ഇന്ത്യയ്ക്ക് രണ്ടാമതും പിഴ ശിക്ഷ വിധിച്ച് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി. 10 ലക്ഷം രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയത്. പാരീസ്-ന്യൂഡല്‍ഹി AI-144 വിമാനത്തില്‍ 2022 ഡിസംബര്‍ ആറിനായിരുന്നു സംഭവം. 

ഡിജിസിഎ റിപ്പോര്‍ട്ട് പ്രകാരം ഒരു യാത്രക്കാരനെ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് പിടികൂടിയിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നു. കൂടാതെ ക്യാബിന്‍ ക്രൂവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും വിമുഖത കാണിച്ചു. മറ്റൊരു യാത്രക്കാരന്‍ ഒഴിഞ്ഞ സീറ്റിലും സഹയാത്രികയുടെ പുതപ്പിലും മൂത്രമൊഴിച്ചു. ഇവര്‍ ഈ സമയം സീറ്റിലില്ലായിരുന്നു. 

ഈ വര്‍ഷം ജനുവരി 5 ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജനുവരി 23നാണ് വിമാനക്കമ്പനി നോട്ടീസിന് മറുപടി നല്‍കിയത്. ഈ മറുപടി പരിശോധിച്ചതിന് ശേഷമാണ് സംഭവം ഡിജിസിഎയെ അറിയിക്കാത്തതിനും വിഷയം ആഭ്യന്തര കമ്മിറ്റിക്ക് റഫര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനും എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. 

നേരത്തെ ജനുവരി 20 ന്, സമാനമായ ഒരു സംഭവമുണ്ടായിരുന്നു. അന്ന് 30 ലക്ഷം രൂപ എയര്‍ ഇന്ത്യക്കും ഇന്‍-ഫ്‌ലൈറ്റ് സര്‍വീസസ് ഡയറക്ടര്‍ക്ക് 3 ലക്ഷം രൂപയും പിഴയും ചുമത്തിയിരുന്നു. 2022 നവംബര്‍ 26 ന് എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക് - ന്യൂഡല്‍ഹി വിമാനത്തില്‍ ഒരു യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ ലൈസന്‍സും ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Share this story