തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; ടി.വി.കെ. കരുത്ത് തെളിയിക്കാൻ സഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

Vijay CM

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് നി‍ർണായകം. നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിർണായകമാണ്.

തമിഴ് നിയമസഭയുടെ ചരിത്രത്തിലാദ്യമായി വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യും എന്ന പ്രത്യേകത കൂടിയും ഈ വിശ്വാസവോട്ടെടുപ്പിനുണ്ട്. നിലവിൽ 107 എംഎൽഎമാർ ആണ് ടിവികെയ്ക്ക് ഉള്ളത്. അതിൽ 105 പേർ ആയിരിക്കും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുക.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ആറ് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമ്‌ഴിനാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

Tags

Share this story