മതപരിവർത്തനം നടത്തിയ വ്യക്തിക്ക് പട്ടിക ജാതി പദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത വ്യക്തിക്ക് പട്ടികജാതി പദവി തുടർന്നും അവകാശപ്പെടാൻ കഴിയില്ലെന്ന ആന്ധ്രാ പ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. 1950ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദുമതം, സിഖ് മതം , ബുദ്ധമതം എന്നിവയിൽപ്പെടുന്നവർക്ക് മാത്രമേ പട്ടികജാതി പദവി അവകാശപ്പെടാനാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
യാതൊരുവിധത്തിലുള്ള നിയമപരമായ ആനുകൂല്യമോ സംരക്ഷണമോ സംവരണമോ പരിവർത്തനം ചെയ്യപ്പെട്ട വ്യക്തികൾക്ക് ലഭിക്കില്ല എന്നും ജസ്റ്റിസുമാരായ പി കെ മിശ്ര, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ആന്ധ്രാ സ്വദേശിയായ പാസ്റ്റർ, ചിന്താട ആനന്ദ് സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വിധി.
പരിവർത്തനത്തിന്റെ പേരിൽ ഭീഷണിയും അധിക്ഷേപവും അക്രമവും നേരിട്ടതായി ചൂണ്ടിക്കാണിച്ച് പാസ്റ്റർ നൽകിയ പരാതിയിൽ കേസെടുത്തത് ചോദ്യം ചെയ്ത് പ്രതി അക്കാല രാമി റെഡ്ഡി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്.
