സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവെച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവെച്ച കേസിലെ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപൻ (32) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ വച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ബൈക്കിൽ വെടിവെക്കാൻ എത്തിയവർക്ക് സഹായം ചെയ്തുകൊടുത്തു എന്നതാണ് ഇയാൾക്കെതിരായ കേസ്.
അനൂജ് തപൻ, സോനു സുഭാഷ് എന്നിവരെയായിരുന്നു ഏപ്രിൽ 26 ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗർപാൽ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ പിടിയിലായത്.
ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഏപ്രിൽ 16 ഞായറാഴ്ച പുലർച്ചെ 4.55 ഓടെയായിരുന്നു വെടിവെപ്പ്. സംഭവം നടക്കുമ്പോൾ സൽമാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു. വെടിവെപ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നാണ് പോലീസ് റിപ്പോർട്ട്.