അദാനി Vs ഹിന്‍ഡന്‍ബര്‍ഗ്; അന്വേഷണത്തിന് കൂടുതല്‍ സമയം തേടി സെബി

Adani Sebi

അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തിയ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇക്കാര്യം ആവശ്യപ്പെട്ടു സെബി സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി വേണമെന്നാണ് ആവശ്യം. വിശദമായ തല്‍സ്ഥിതി റിപ്പോര്‍ട്ടും പ്രഥമദൃഷ്ട്യായുള്ള കണ്ടെത്തലുകളും വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സെബി കോടതിയെ അറിയിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന ലംഘനങ്ങള്‍..

--ബന്ധപ്പെട്ട പാര്‍ട്ടി ഇടപാടുകള്‍ (ആര്‍പിടി) വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട സാധ്യമായ ലംഘനങ്ങള്‍

--കോര്‍പ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സാധ്യമായ ലംഘനങ്ങള്‍

--മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എംപിഎസ്) മാനദണ്ഡങ്ങളുടെ സാധ്യമായ ലംഘനം

--സാധ്യമായ ഓഹരി വില കൃത്രിമങ്ങള്‍

--എഫ്പിഐ ചട്ടങ്ങളുടെ സാധ്യമായ ലംഘനങ്ങള്‍

--ഏകദിന മാനദണ്ഡങ്ങളുടെ സാധ്യമായ ലംഘനങ്ങള്‍

--ഇന്‍സൈഡര്‍ ട്രേഡിംഗ് റെഗുലേഷന്‍സ്/എഫ്യുടിപി റെഗുലേഷനുകളുടെ സാധ്യമായ ലംഘനങ്ങള്‍

--ഷോര്‍ട്ട് സെല്ലിംഗ് മാനദണ്ഡങ്ങളുടെ സാധ്യമായ ലംഘനങ്ങള്‍

അദാനിയുടെ ഏഴ് കമ്പനികളും അനുബന്ധ കമ്പനികളും നിലവില്‍ നിരീക്ഷണത്തിലാണ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി പോര്‍ട്ട്‌സ്, സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ്,ലിമിറ്റഡും അദാനി വില്‍മര്‍ ലിമിറ്റഡും. ഉള്‍പ്പെടെയുള്ള കമ്പനികളോട് രേഖകളും വിവരങ്ങളും സമര്‍പ്പിക്കാന്‍ സെബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

'കാര്യത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത്, ഈ ഇടപാടുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധാരണഗതിയില്‍ സെബിക്ക് കുറഞ്ഞത് 15 മാസമെങ്കിലും എടുക്കും. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഇത് അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും,' സെബി കൂട്ടിച്ചേര്‍ത്തു.

അദാനി-ഹിന്‍ഡന്‍ബര്‍ഗ്

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരെ വഞ്ചനാപരമായ ഇടപാടുകളും ഓഹരി വില കൃത്രിമത്വവും ഉള്‍പ്പെടെ ആരോപിക്കുന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട്. ഇതോടെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ തിരിച്ചടി നേരിട്ടു. പിന്നാലെ തങ്ങള്‍ എല്ലാ നിയമങ്ങളും പാലിക്കുന്നുവെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങള്‍ തള്ളി. മാര്‍ച്ച് രണ്ടിന് അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സെബിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

Share this story