സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്
ചെന്നൈ: തന്‍റെ രാഷ്ട്രീയ വിജയത്തിനു പിന്നിലെ പ്രധാന കാരണം സ്ത്രീകളാണെന്ന് തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്. സ്ത്രീകൾക്കെതിരേയുള്ള അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ലെന്നും കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ആകാമെന്നും എന്നാൽ അപകീർത്തിപരമായ പരാമർശങ്ങൾ പാടില്ലെന്നും വിജയ് നിയമസഭയിൽ പറഞ്ഞു.
മറ്റുള്ളവർക്കും സ്ത്രീകൾക്കുമെതിരേ വ‍്യക്തിപരമായ ആക്രമണങ്ങൾ നടത്തരുതെന്നും മുഖ‍്യമന്ത്രി താക്കീത് നൽകി. സംസ്ഥാനത്ത് അടുത്തിടെയായി ഇത്തരം അധിക്ഷേപങ്ങൾ വർധിച്ചുവരുകയാണെന്നും സ്ത്രീകൾക്കെതിരേ ചിലർ ദ്വയാർഥ ഭാഷ ഉപയോഗിക്കുന്നത് ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും വിജയ് വ‍്യക്തമാക്കി.
ആരുടെയും പേര് പരാമർശിക്കാതെയായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രസ്താവന. നടി തൃഷയ്ക്കെതിരേ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അശ്ലീല പരാമർശം നടത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മുഖ‍്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ പ്രതികരണമുണ്ടായിരിക്കുന്നത്. തൃഷയ്ക്കെതിരേ അശ്ലീല പരാമർശം നടത്തിയതിനു പിന്നാലെ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വസതിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉദയനിധി പുറത്തിറങ്ങിയത്.
