ഷൂട്ട് കഴിഞ്ഞ് കടലിൽ കുളിക്കാനിറങ്ങി; ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി മുങ്ങി മരിച്ചു
പ്രമുഖ ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങി മരിച്ചു. 43 വയസായിരുന്നു. ഒഡിഷ- പശ്ചിമബംഗാൾ അതിർത്തിക്ക് സമീപമുള്ള ധിഘയിലെ തൽസാരിയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.
ടെലിവിഷൻ സീരിയലിന്‍റെ ഷൂട്ടിങ്ങിനായാണ് രാഹുൽ തൽസാരിയിൽ എത്തിയത്. രാവിലെ മുതൽ ഷൂട്ടിങ് തിരക്കിലായിരുന്നു. ഉച്ചയ്ക്ക് ശേഷം ഷൂട്ടിന് പാക്ക്പ്പ് ആയതോടെ താരം കടലിൽ ഒറ്റയ്ക്ക് ഇറങ്ങുകയായിരുന്നു. കുറച്ചുകഴിഞ്ഞ നടനെ കാണാതായി. തുടർന്ന് അവിടെയുണ്ടായിരുന്ന അണിയറ പ്രവർത്തകർ നടത്തിയ തെരച്ചിലിൽ രാഹുലിനെ കണ്ടെത്തി. ഉടനെ 10-12 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ 6.10ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുങ്ങി മരണം ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നടിയായ പ്രിയങ്ക സർകാർ ആണ് ഭാര്യ. ഇവർക്ക് ഒരു മകനുണ്ട്. ബംഗാളി സിനിമ- സീരിയൽ രംഗത്തെ പരിചിത മുഖമാണ് രാഹുൽ. 2008ൽ പുറത്തിറങ്ങിയ ചിരോദിനി തുമി ജെ അമർ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. രാഹുലിന്‍റെ മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആദരാഞ്ജലി അർപ്പിച്ചു.
