അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റ് മനപ്പൂർവം ഇന്ധന സ്വിച്ച് ഓഫാക്കിയെന്ന് ഇറ്റാലിയൻ പത്രം
241 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റിന് തെറ്റുപറ്റിയെന്ന് ഇറ്റാലിയൻ പത്രം. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ഇറ്റാലിയൻ പത്രമായ 'കൊറിയേരെ ഡെല്ല സാറ' റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധന സ്വിച്ച് പൈലറ്റ് മനപ്പൂർവ്വം ഓഫ് ചെയ്തതെന്നാണ് വാർത്തയിൽ പറയുന്നത്.
നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു. ഇതിനെതിരെ പൈലറ്റ് സുമിത്ത് സബർവാളിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോക്പിറ്റിൽ നിന്നുള്ള സംഭാഷണങ്ങൾ മാത്രമായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോൾ ചെയ്തില്ലെന്ന് മറ്റൊരു പൈലറ്റ് മറുപടി നൽകുന്നതായിരുന്നു ഓഡിയോ. എന്നാൽ ഇന്ത്യൻ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പൈലറ്റാണ് അപകടത്തിന് പിന്നിലെന്ന് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരാനായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്തിമ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്.
