അഹമ്മദാബാദ് വിമാന ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടന

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. അപകടം പൈലറ്റുമാരുടെ പിഴവാണെന്ന് വരുത്തിത്തീർക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി എഫ് ഐ പി കത്തിൽ ആരോപിച്ചു. അപകടം അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പക്ഷപാതപരമായി പെരുമാറിയെന്നും അന്വേഷണത്തിന്റെ നിഷ്പക്ഷതയും നിയമസാധുതയും എ എ ഐ ബി ഇല്ലാതാക്കിയെന്നും കത്തിൽ പറയുന്നു.
എ എ ഐ ബി ഉദ്യോഗസ്ഥർ ക്യാപ്റ്റൻ സബർവാളിന്റെ 91 വയസ്സുള്ള പിതാവിന്റെ വീട്ടിൽ അനുശോചനം അറിയിക്കാനെന്ന വ്യാജേന പോയെന്നും, എന്നാൽ അവിടെ വെച്ച് പൈലറ്റിന് അപകടത്തിൽ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയെന്നും എഫ് ഐ പി ആരോപിച്ചു. കോക്ക്പിറ്റ് വോയിസ് റെക്കോർഡർ വിശകലനം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയും, ഇതുവഴി പതിനയ്യായിരത്തിലധികം ഫ്‌ളൈയിംഗ് മണിക്കൂറുകളുള്ള പരിചയസമ്പന്നനായ പൈലറ്റിന്റെ വ്യക്തിഹത്യക്ക് കാരണമാവുകയും ചെയ്തതായും എഫ് ഐ പി പറയുന്നു.
കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗുകൾ പുറത്തുവിട്ടത് 2017ലെ എയർക്രാഫ്റ്റ് അന്വേഷണ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അപകടങ്ങളിൽ അന്വേഷണം നടത്തുന്നത് ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാണെന്നും, കുറ്റവാളികളെ കണ്ടെത്താൻ വേണ്ടിയല്ലെന്നും എഫ് ഐ പി കത്തിൽ ഓർമ്മിപ്പിച്ചു.