എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്. ഇനി ഒരു ഫലം കൂടി വരാനുള്ളതിനാൽ ഇതിനെ സ്ഥിരീകരണമായി കണക്കാക്കാനാകില്ല. സംഭവത്തിൽ എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളോട് ഫലം പങ്കുവച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ചൊവ്വാഴ്‌ച തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 145 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
എയർ ഇന്ത്യയുടെ എഐ 2379 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. അപകടത്തിൽ വിമാനത്തിലെ നാല് ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റിരുന്നു. വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതോടെ സീറ്റ്‌ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ വിമാനത്തിന്റെ മേൽത്തട്ടിലേക്ക് ഇടിച്ചശേഷം തെറിച്ച് വീഴുകയായിരുന്നു. വിമാനത്തിനുള്ളിലെ ബാഗുകളും സാധനങ്ങളുമെല്ലാം ചിതറിത്തെറിച്ചു. പലരുടെയും തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ആഘാതമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. വിമാനം ഡൽഹിയിൽ ഇറക്കിയ ഉടൻതന്നെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ട്. സിവിൽ ഏവിയേഷൻ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്‌ക്ക് വിധേയമാക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പൈലറ്റിന് പരിശോധനയ്‌ക്ക് വിധേയനാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റുമാരെ ഡ്യൂട്ടിയിൽ നിന്ന് നേരത്തേ മാറ്റിനിർത്തിയിട്ടുണ്ട്. ലഹരിമരുന്ന് പരിശോധനാഫലം നെഗറ്റീവായാൽ അവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാം. മറിച്ചായാൽ ഡിജിസിഎ നിയമങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
