കോക്ക്പിറ്റിൽ ഉറങ്ങുന്ന വിമാനക്കമ്പനി ഉടമ; വീഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ ജയ് പവാർ
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ തകർന്ന ലീർജെറ്റ് 45XR ഓപ്പറേറ്റ് ചെയ്ത വിആർഎസ് വെഞ്ചേഴ്‌സിന്റെ ഉടമയ്ക്ക് എതിരെ ഗുരുതര ആരോപണം. വിമാനക്കമ്പനി ഉടമ രോഹിത്ത് സിംഗ് ഒരു വിമാനയാത്രയ്ക്കിടയിൽ മെയിൻ പൈലറ്റിന്റെ സീറ്റിലിരുന്ന് ഉറങ്ങുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് അജിത് പവാറിന്റെ മകൻ ജയ് പവാർ. സുരക്ഷയുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് കോക്ക്പിറ്റിലേക്കുള്ള പ്രവേശനത്തിന് കർശനമായ നിയമങ്ങളാണ് ഇന്ത്യയിലുള്ളത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഗുരുതരമായ ഒരു അവസ്ഥ പുറത്ത് വന്നിരിക്കുന്നത്.
എനിക്ക് എന്റെ പിതാവിനെ നഷ്ടമായി.. ആ വേദന ജീവിതകാലം മുഴുവൻ എനിക്കൊപ്പമുണ്ടാകും എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് ജയ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാധാരണ വസ്ത്രം ധരിച്ച ഒരാൾ കോക്ക്പിറ്റിന്റെ ഇടത് വശത്തുള്ള ഇരിപ്പിടത്തിൽ കൈയിലൊരു ബാഗുപിടിച്ച് ഇരുന്ന് ഉറങ്ങുന്നതാണ് ദൃശ്യത്തിൽ ആദ്യം കാണുന്നത്. വലതുവശത്തെ ഇരിപ്പിടത്തിൽ യൂണിഫോം ധരിച്ച പൈലറ്റ് വിമാനത്തെ നിയന്ത്രിക്കുന്നു. ക്യാമറ തിരികെ കോക്ക്പിറ്റിൽ നിന്നും യാത്രികരുടെ ക്യാബി ന്‍ കാണിക്കുന്നിടത്താണ് ഈ വീഡിയോ അവസാനിക്കുന്നത്.
വിഎസ്ആറിന്റെ ഉടമ രോഹിത്ത് സിംഗാണി പൈലറ്റിന്റെ സീറ്റിലിരുന്ന് ഉറങ്ങുന്നത്. ഇത്ര വലിയ അശ്രദ്ധ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത് വളരെ ഗൗരവതരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും വീഡിയോ പങ്കുവച്ച് ജയ് പ്രതികരിച്ചു. ഇക്കാര്യത്തിൽ ഡിജിസിഎ പെട്ടെന്ന് തന്നെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും ജയ് പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തി അത് പൂർത്തിയാകുന്നത് വരെ എല്ലാ വിഎസ്ആർ എയർക്രാഫ്റ്റുകളുടെയും സർവീസ് തടയണം. ഒപ്പം റോഹിത്ത് സിംഗിന് എതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ജയ് ആവശ്യപ്പെടുന്നുണ്ട്. തന്റെ അഭ്യർത്ഥന സ്വന്തം പിതാവിനും മറ്റുള്ള ഓരോ യാത്രക്കാരന്റെയും സുരക്ഷയ്ക്കും വേണ്ടിയാണെന്നും പോസ്റ്റിൽ ജയ് പറയുന്നു.
എൻസിപി(എസ്പി) എംഎൽഎയും അജിത് പവാറിന്റെ അനന്തരവനായ രോഹിത്ത് പവാറും ഈ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. വിഎസ്ആർ കമ്പനി ഉടമയ്ക്ക് കേന്ദ്ര മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമാണെന്നും ഇക്കാരണത്താൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും എംഎൽഎ ആരോപിക്കുന്നു. ഇതിന് മുമ്പ് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു രാജിവയ്ക്കണമെന്ന ആവശ്യം രോഹിത്ത് പവാർ ഉയർത്തിയിരുന്നു. മന്ത്രിയുടെ പാർട്ടിക്ക് വിമാനക്കമ്പനിയുമായി സാമ്പത്തിക ഇടപാടുണ്ടെന്നാണ് രോഹിത്തിന്റെ ആരോപണം.
