അരവിന്ദ് കെജ്രിവാള്‍ റിമാന്‍ഡില്‍: പത്ത് ദിവസം ഇഡി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ പത്ത് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി. ഏപ്രില്‍ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.
മൂന്നേ കാൽ മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിലാണ് ഡൽഹി റോസ് അവന്യു കോടതി വിധി പറഞ്ഞത്. വിധിക്ക് മുന്നോടിയായി കോടതിക്ക് പുറത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു.
പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നാണ് ഇ ഡി കോടതിയിൽ ആവശ്യപ്പെട്ടത്. മദ്യനയ അഴിമതിയിലെ മുഖ്യസൂത്രധാരൻ കെജ്രിവാളാണ്. നയരൂപീകരണത്തിനും ലൈസൻസിനും കോഴ വാങ്ങി. സൗത്ത് ഗ്രൂപ്പിൽ നിന്ന് കെജ്രിവാൾ പണം ആവശ്യപ്പെട്ടു.
നടന്നത് 600 കോടി രൂപയുടെ അഴിമതിയാണെന്നും ഇ ഡി ആരോപിച്ചു. ഹവാല വഴിയാണ് പണമിടപാട് നടന്നത്. ഈ പണം തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചെന്നും ഇ ഡി ആരോപിച്ചു. എന്നാൽ ആസൂത്രിതമായ നീക്കമെന്നാണ് കെജ്രിവാളിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വാദിച്ചത്. പ്രതിയെ മാപ്പുസാക്ഷിയാക്കി മൊഴിയുണ്ടാക്കി. നേരിട്ട് ബന്ധപ്പെടുത്തുന്ന ഒരു തെളിവുമില്ലെന്നും പ്രതിഭാഗം വാദിച്ചു.