കാശ്മീർ അക്രമങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്ന് സഹായം; കനത്ത നടപടിയുണ്ടാകുമെന്ന് കരസേനാ മേധാവി

ജമ്മു കാശ്മീരിൽ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ അതിർത്തിക്ക് അപ്പുറത്ത് നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ. പൂഞ്ച് മേഖലയിലടക്കം ഭീകരക്യാമ്പുകൾ സജീവമാക്കാൻ നീക്കം നടക്കുന്നുണ്ട്. ചൈനീസ് അതിർത്തിയിലെ പ്രശ്‌നപരിഹാരത്തിന് ചർച്ചകൾ തുടരുകയാണ്. മ്യാൻമർ അതിർത്തിയിൽ സ്ഥിതി ആശങ്കാജനകമാണെന്നും ജനറൽ മനോജ് പാണ്ഡെ അറിയിച്ചു

കരസേന ദിനത്തോട് അനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു. കാശ്മീരിൽ നിയന്ത്രണരേഖ കടന്നുള്ള ഭീകരരുടെ പല പദ്ധതികളും തകർക്കാൻ സൈന്യത്തിനായി. രജൗരി, പൂഞ്ച് മേഖലകളിൽ ഭീകരരുടെ നീക്കം സജീവമാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡ്രോൺ ഉപയോഗിച്ചുള്ള ആയുധക്കടത്ത് ഈ മേഖലയിൽ വെല്ലുവിളിയാണ്. 

മണിപ്പൂരിലെ അടക്കം മ്യാൻമർ അതിർത്തിയിലും സ്ഥിതി ആശങ്കാജനകമാണ്. വിഘടനവാദികൾ അതിർത്തി കടന്നെത്താൻ ശ്രമിക്കുന്നുണ്ട്. 2024ൽ സൈന്യത്തിന്റെ ആധുനികവത്കരണത്തിന് ഊന്നൽ കൊടുക്കുമെന്നും ജനറൽ മനോജ് പാണ്ഡെ അറിയിച്ചു.
 

Share this story