ആതിഖ് അഹമ്മദിന്റെ കൊലപാതകം: യുപിയിൽ നിരോധനാജ്ഞ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

atik

ഉത്തർപ്രദേശിൽ മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശമാമ് നൽകിയിരിക്കുന്നത്

ദ്രുതകർമ സേനയെ പ്രയാഗ് രാജിൽ വിന്യസിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ നിന്ന് കൂടുതൽ പോലീസ് സേനയെ പ്രയാഗ് രാജിലെത്തിക്കും. സംഭവത്തിൽ 17 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഇവരെ മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോകും വഴി പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് ആതിഖിനെയും സഹോദരനെയും വെടിവെച്ച് കൊന്നത്. മൂന്ന് പേർ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രയാഗ് രാജിലെ ധൂമംഗഞ്ച് പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് അക്രമി സംഘം ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവെച്ച് കൊന്നത്

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിയേറ്റത് ആതിഖിനാണ്. പിന്നാലെ സഹോദരൻ അഷ്‌റഫിനും വെടിയേറ്റു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൂന്ന് അക്രമികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് അക്രമികൾ എത്തിയത്. ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു മാധ്യമപ്രവർത്തകനും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അക്രമികൾ ജയ് ശ്രീറാം മുദ്രവാക്യം മുഴക്കുകയും ചെയ്തു. വ്യാഴാഴ്ച ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
 

Share this story