​മുംബൈയിൽ ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചു; യാത്രക്കാർക്ക് തിരിച്ചടി

ടാക്സി

മുംബൈ: മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ ഓട്ടോറിക്ഷയുടെയും ടാക്സികളുടെയും (കറുപ്പ്-മഞ്ഞ) നിരക്ക് വർധിപ്പിച്ചു. ഓട്ടോറിക്ഷയ്ക്ക് ഒരു രൂപയും ടാക്സിക്ക് രണ്ട് രൂപയുമാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.

ഇതോടെ ആദ്യ 1.5 കിലോമീറ്ററിന് ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 27 രൂപയും ടാക്സിയുടേത് 33 രൂപയുമായി. മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) സിഎൻജി വില കിലോഗ്രാമിന് രണ്ട് രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് നിരക്ക് വർധന.

ഓട്ടോറിക്ഷ നിരക്ക് കിലോമീറ്ററിന് 17.14 രൂപയിൽ നിന്ന് 18.22 രൂപയായും വർധിച്ചു. ടാക്സി നിരക്ക് കിലോമീറ്ററിന് 20.66 രൂപയിൽ നിന്ന് 21.90 രൂപയായി ഉയർന്നു.

18 മാസത്തെ ഇടവേളയ്ക്കുശേഷമാണ് നിരക്ക് പരിഷ്കരണം. 2025 ഫെബ്രുവരി ഒന്നിനാണ് മുംബൈയിൽ ടാക്സിക്കും ഓട്ടോറിക്ഷയ്ക്കും മൂന്ന് രൂപ വീതം അവസാനമായി നിരക്ക് വർധിപ്പിച്ചത്.

മുംബൈയിൽ 4.5 ലക്ഷത്തിലധികം ഓട്ടോറിക്ഷകളും 50,000ത്തിലേറെ ടാക്സികളുമുണ്ട്. ഇവയിൽ ഭൂരിഭാഗവും സിഎൻജിയിലാണ് സർവീസ് നടത്തുന്നത്.

ഇലക്ട്രോണിക് ഫെയർ മീറ്റർ പുനഃക്രമീകരിച്ചതിനുശേഷമോ ആർടിഒ അംഗീകരിച്ച നിരക്ക് പട്ടിക പ്രദർശിപ്പിച്ചോ ഡ്രൈവർമാർക്ക് പുതുക്കിയ നിരക്ക് ഈടാക്കാം. മീറ്റർ പുനഃക്രമീകരിക്കുന്നതിന് നവംബർ അവസാനം വരെയാണ് ഡ്രൈവർമാർക്ക് അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ മീറ്റർ പുനഃക്രമീകരിക്കാത്ത ഡ്രൈവർമാർക്കെതിരേ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags

Share this story