അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഇന്ന്; പ്രധാനമന്ത്രി മുഖ്യ യജമാനൻ

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്. ഉച്ചയ്ക്ക് 1.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ശ്രീരാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ചടങ്ങിന്റെ യജമാന സ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. പ്രധാനമന്ത്രി രാവിലെ 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ക്ഷേത്രം നാളെ മുതൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.

പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് അടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പോലീസുകാരെയാണ് ഡൽഹിയിലെ വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ ഫ്‌ളാഗ് മാർച്ചും നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയിട്ടുണ്ട്

ഇന്നലെ തമിഴ്‌നാട്ടിലെ ക്ഷേത്ര പര്യടനം പ്രധാനമന്ത്രി പൂർത്തിയാക്കിയിരുന്നു. ധനുഷ്‌കോടി കോതണ്ഡരാമ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തി. രാമസേതു നിർമിച്ചെന്ന് വിശ്വസിക്കപ്പെടുന്ന അരിച്ചാൽ മുനയും മോദി സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഡൽഹിക്ക് മടങ്ങിയത്.
 

Share this story