വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ തെങ്കാശിയിൽ; പോലീസിനെ കണ്ട് മലമുകളിലേക്ക് ഓടിക്കയറി
തൃശൂർ വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ എത്തി. അമ്പതോളം വരുന്ന തമിഴ്‌നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാലമുരുകനായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്‌നാട് പോലീസ്. ഭാര്യയെ കാണാൻ വേണ്ടിയാണ് തെങ്കാശിയിൽ എത്തിയത്.
ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. അമ്പതോളം വരുന്ന തമിഴ്‌നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടർന്ന് പോലീസ് സംഘവും മലകയറിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
ഇതിനിടെ അഞ്ച് പോലീസുകാർ മലയിൽ നിന്ന് ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തി ഇന്ന് രാവിലെ ആണ് മലയിൽ കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്. ഇതിനിടെ മഴ പെയ്തതും തിരച്ചിൽ ശ്രമം ദുഷ്‌കരമാക്കി. ബാലമുരുകൻ മലയിൽ തന്നെ ഉണ്ട് എന്നാണ് തമിഴ്‌നാട് പോലീസിന്റെ നിഗമനം.
