ഭാരത് അരി ഇനി രാജ്യത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ലഭിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന്‍ വളപ്പുകളിലും മൊബൈല്‍ വാനുകൾ വഴി വിതരണം ചെയ്യും. മൊബൈല്‍ വാനുകൾ പാര്‍ക്കുചെയ്ത് ഭാരത് അരി വിതരണംചെയ്യാനാണ് തീരുമാനം. ഇതിനായി റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പൊതുവിതരണ വകുപ്പിന് അനുമതി നൽകി. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കും ആട്ട 27.50 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ പ്ലാൻ. മൊബൈൽ വാനുകൾ വഴി എല്ലാദിവസവും വൈകിട്ട് രണ്ടുമണിക്കൂര്‍ നേരം ഭാരത് അരി, ഭാരത് ആട്ട എന്നിവയാകും ജനങ്ങൾക്ക് വിതരണം ചെയ്യുക. അരി വില്‍പ്പനയ്ക്ക് പ്രത്യേകം ലൈസന്‍സോ ചാര്‍ജോ റെയില്‍വേ ഈടാക്കില്ലെന്നും റെയില്‍വേ പാസഞ്ചര്‍ മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

ഇലക്ഷന്റെ ഭാഗമായി പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ യാതൊരുവിധ അറിയിപ്പുകളോ വീഡിയോ പ്രദര്‍ശനമോ പാടില്ലെന്നും നിബന്ധനയില്‍ പറയുന്നു. സ്‌റ്റേഷന്‍ വളപ്പില്‍ വാന്‍ എവിടെ പാര്‍ക്കുചെയ്യണമെന്നത് അടക്കമുള്ള തീരുമാനമെടുക്കേണ്ടത് അതത് ഡിവിഷണല്‍ ജനറല്‍ മാനേജര്‍മാരായിരിക്കും.

Share this story