ബിൽക്കീസ് ബാനു കേസ്: പ്രതികളുടെ ശിക്ഷാ ഇളവിനെതിരായ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുന്നത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കീസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയും അടക്കം സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറയുന്നത്

കേസിൽ ഗുജറാത്ത് സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ബിൽക്കീസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമാണെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വാദം.
 

Share this story