സ്വകാര്യ ഇടങ്ങളിലെ ജാതി അധിക്ഷേപം പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല: സുപ്രീം കോടതി

Court

ന്യൂഡൽഹി: പൊതുജനങ്ങൾ കാണാത്തതോ കേൾക്കാത്തതോ ആയ സ്വകാര്യ ഇടങ്ങളിൽ വെച്ച് നടത്തുന്ന ജാതി അധിക്ഷേപങ്ങൾ പട്ടികജാതി-പട്ടികവർഗ (പീഡനനിരോധന) നിയമപ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി. അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

​ഉത്തർപ്രദേശിലെ ഒരു സ്കൂൾ മാനേജർക്കെതിരെയുണ്ടായിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. സ്കൂളിലെ അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് തനിക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം.

​എസ്‌സി/എസ്​ടി നിയമത്തിലെ 3(1)(r), 3(1)(s) വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തണമെങ്കിൽ അധിക്ഷേപം 'പൊതുജന മധ്യത്തിൽ' (within public view) വെച്ച് നടന്നിരിക്കണം എന്ന് കോടതി ചൂണ്ടിക്കാട്ടി. നാല് ചുവരുകൾക്കുള്ളിൽ പൊതുജനങ്ങളുടെ സാന്നിധ്യമില്ലാതെ നടക്കുന്ന സംഭവങ്ങളിൽ ഈ വകുപ്പ് ചുമത്താനാകില്ല. എന്നാൽ, അടിപിടി ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ (ഐപിസി / ബിഎൻഎസ് വകുപ്പുകൾ പ്രകാരം) അന്വേഷണവും നടപടികളും തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

Tags

Share this story