ബോർഡ് എക്സാം വർഷത്തിൽ രണ്ടു തവണയാക്കുന്നത് സിബിഎസ്ഇ പരിഗണിക്കുന്നു

ന്യൂഡൽഹി: വിദ്യാർഥികൾക്ക് പ്രകടനം മെച്ചപ്പെടുത്താൻ അവസരമൊരുക്കിക്കൊണ്ട് വർഷത്തിൽ രണ്ടു വട്ടം ബോർഡ് എക്സാം നടത്തുന്നത് സിബിഎസ്ഇയുടെ പരിഗണനയിൽ. രണ്ടാം വട്ടം എഴുതുന്ന പരീക്ഷയ്ക്ക് ആദ്യത്തേതിനെക്കാൽ മാർക്ക് കുറവാണെങ്കിൽ, കൂടുതലുള്ള മാർക്ക് നിലനിർത്താനും സൗകര്യം ലഭിക്കും എന്നാണ് സൂചന.

ഇങ്ങനെയൊരു മാറ്റത്തെക്കുറിച്ച് വിശദമായി പഠിക്കാനും വിവിധ വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സിബിഎസ്ഇക്കു നിർദേശം നൽകിയിരിക്കുന്നത്. അംഗീകരിക്കപ്പെട്ടാൽ 2025-26 അധ്യയനവർഷം മുതൽ ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയുന്നു.

അതേസമയം, പ്ലസ് ടുവിന് സെമസ്റ്റർ സമ്പ്രദായം നടപ്പാക്കാനുള്ള നിർദേശം നിരാകരിച്ചിട്ടുമുണ്ട്. ബോർഡ് എക്സാം അടക്കമുള്ള വിഷയങ്ങളിലെ ഭേദഗതി നിർദേശങ്ങൾ സംബന്ധിച്ച് അടുത്ത മാസം സ്കൂൾ പ്രിൻസിപ്പൽമാരുമായി ചർച്ച നടത്താനാണ് വിദ്യാഭ്യാസ മന്ത്രാലയവും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനും (സിബിഎസ്ഇ) ഉദ്ദേശിക്കുന്നത്.

ഡിഗ്രി അഡ്മിഷനെ ബാധിക്കാത്ത വിധത്തിൽ രണ്ടാമതൊരു സെറ്റ് ബോർഡ് എക്സാം കൂടി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തുക എന്നതായിരിക്കും ഇക്കാര്യത്തിൽ സിബിഎസ്ഇ നേരിടുന്ന പ്രധാന വെല്ലുവിളി.

Share this story