തെരഞ്ഞെടുപ്പിനു മുൻപ് പൗരത്വ നിയമം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് പൗരത്വ നിയമ ഭേദഗതിയുടെ (സിഎഎ) ചട്ടങ്ങൾ വിജ്ഞാപനം ചെയ്യും. കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്താൽ നിയമം പ്രാബല്യത്തിലാകുമെന്നും, അർഹതയുള്ളവർക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പാർലമെന്റ് പാസാക്കി നാലു വർഷത്തിനു ശേഷമാണു നിയമം പ്രാബല്യത്തിലാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്കു കടക്കുന്നത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിൽ നിന്ന് മതപീഡനം മൂലം 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വ നിബന്ധനകളിൽ ഇളവു നൽകുന്നതാണ് നിയമം. പ്രതിപക്ഷ പാർട്ടികളും മുസ്ലിം സംഘടനകളും എതിർത്ത നിയമ ഭേദഗതി ബിൽ 2019 ഡിസംബറിലാണ് പാർലമെന്റ് പാസാക്കിയത്. ഉടൻ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തെങ്കിലും ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു.
സാധാരണ ബിൽ പാസാക്കിയാൽ ആറു മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിച്ച് വിജ്ഞാപനം ചെയ്യണം. എന്നാൽ, കൊവിഡ് ഉൾപ്പെടെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് സിഎഎയുടെ ചട്ടങ്ങൾ തയാറാക്കുന്നതിന് കേന്ദ്രം കൃത്യമായ ഇടവേളകളിൽ ആറു മാസം വീതം കാലാവധി നീട്ടിനൽകിയിരുന്നു.
ചട്ടങ്ങൾ തയാറായെന്നും ഓൺലൈൻ പോർട്ടൽ സജ്ജമായെന്നും കേന്ദ്ര വൃത്തങ്ങൾ പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർണമായി ഓൺലൈനിലായിരിക്കും. അപേക്ഷകർക്ക് തങ്ങൾ എന്നാണ് ഇന്ത്യയിലെത്തിയതെന്ന് യാത്രാരേഖകളില്ലാതെ തന്നെ പ്രഖ്യാപിക്കാം. അപേക്ഷ നൽകുന്നതിന് ഇത്തരം രേഖകൾ ആവശ്യപ്പെടില്ലെന്നു മുതിർന്ന ഉദ്യോഗസ്ഥൻ.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ സന്ദർശിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ സിഎഎ രാജ്യത്തെ നിയമമാണെന്നും അത് നടപ്പാക്കുന്നതു തടയാൻ ആർക്കും കഴിയില്ലെന്നും പ്രഖ്യാപിച്ചിരുന്നു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ സിഎഎയ്ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഷായുടെ പ്രഖ്യാപനം. പശ്ചിമ ബംഗാളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു സിഎഎ. പൗരത്വ നിയമം തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രിമാരായ മമതയും പിണറായി വിജയനും പറഞ്ഞിരുന്നു. ഇതുകൂടി പരാമർശിച്ചാണ് നിയമം നടപ്പാക്കുന്നത് ആർക്കും തടയാനാവില്ലെന്ന അമിത് ഷായുടെ പ്രസ്താവന.
പാർലമെന്റ് ബിൽ പാസാക്കിയതിനെത്തുടർന്നു രാജ്യത്താകെയുണ്ടായ പ്രക്ഷോഭങ്ങളിൽ 100ലേറെ പേർക്ക് ജീവൻ നഷ്ടമായിരുന്നു. എന്നാൽ, 1955ലെ പൗരത്വ നിയമപ്രകാരം പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും നിന്നെത്തിയ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ 9 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും 30 ജില്ലാ കലക്റ്റർമാർക്കും കേന്ദ്രം കഴിഞ്ഞ രണ്ടു വർഷത്തിനിടെ അധികാരം നൽകി.
2021-22ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2021 ഏപ്രിൽ ഒന്നു മുതൽ അതേ വർഷം ഡിസംബർ 31 വരെ ഇത്തരത്തിൽ 1,414 പേർക്കാണ് പൗരത്വം നൽകിയത്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് ഇത്തരത്തിൽ പൗരത്വം അനുവദിച്ചത്. എന്നാൽ, സിഎഎ രാഷ്ട്രീയ വിഷയമായ അസമിലെയും പശ്ചിമ ബംഗാളിലെയും ഒരു ജില്ലയിലും ഇതുവരെ ഈ അധികാരം ഉപയോഗിച്ചിട്ടില്ല.