സെപ്റ്റംബർ 5ന് നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് അനുമതി നൽകാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ സിജെപി

അഭിജിത്ത്

ന‍്യൂഡൽഹി: സെപ്റ്റംബർ 5ന് കോക്റോച്ച് ജനതാ പാർട്ടി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. ഇതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് സിജെപി. ഇന്ത‍്യ ഗേറ്റിൽ നിന്നും ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് സിജെപി പ്രതിഷേധ മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ നിരോധനാജ്ഞ നിലനിൽക്കുന്ന മേഖലയായതിനാൽ പ്രതിഷേധം നടത്താൻ അനുമതി നൽകാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ജന്തർ മന്തറിന് സമീപത്ത് പ്രതിഷേധം നടത്താമെന്ന് പൊലീസ് വ‍്യക്തമാക്കിയിട്ടുണ്ട്.

സമരവേദി മാറ്റുന്നത് സംബന്ധിച്ച് സിജെപി നേതാക്കളും പൊലീസും തമ്മിൽ വിഷദമായ ചർച്ച നടത്തും. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് ഇന്‍റലിജൻസ് വിഭാഗത്തിന് ഡൽഹി പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

നീറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്നും പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിൽ അന്വേഷണം നടത്തണമെന്നും ആവശ‍്യം ഉന്നയിച്ചാണ് സിജെപി ഇപ്പോൾ രണ്ടാം ഘട്ട പ്രതിഷേധത്തിനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ഓൾ ഇന്ത‍്യ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ) സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ‍്യാപിച്ചിരുന്നു. യുവജനങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വിദ‍്യാർഥികൾക്കെതിരായ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സംഘടനയുടെ ദേശീയ അധ‍്യക്ഷ നേഹ ബോറ വാർ‌ത്താ ഏജൻസിയായ പിടിഐയോട് വ‍്യക്തമാക്കിയിരുന്നു.

Tags

Share this story