ഡൽഹി ഇലാഹി മസ്ജിദ് പരിസരത്ത് ഒഴിപ്പിക്കലിനിടെ സംഘർഷം; പോലീസിന് നേരെ കല്ലേറ്
ഡൽഹി രാംലീല മൈതാനിക്കടുത്ത് തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം. ഇന്ന് പുലർച്ചെയാണ് അനധികൃത കയ്യേറ്റം ആരോപിച്ച് ഒഴിപ്പിക്കൽ നടന്നത്. പോലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സയ്യിദ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള ഒരു ഭാഗത്തെ ഒഴിപ്പിക്കലിനിടെയാണ് സംഘർഷമുണ്ടായത്
പുലർച്ചെ ഒന്നരക്കുള്ള നീക്കത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. നിരവധി കടകളും മറ്റുമുള്ള സ്ഥലത്തായിരുന്നു ഒഴിപ്പിക്കൽ. ഈ മേഖലയിൽ നിന്ന് ഒഴിപ്പിക്കാനുള്ള നോട്ടീസ് നേരത്തെ നൽകിയിരുന്നതായി അധികൃതർ പറയുന്നു. എന്നാൽ രാത്രി തന്നെ ബുൾഡോസറുകളുമായി എത്തി അധികൃതർ കെട്ടിങ്ങൾ പൊളിക്കുകയായിരുന്നു
മസ്ജിദിന് ചുറ്റുമുള്ള കയ്യേറ്റം മാത്രമാണ് ഒഴിപ്പിച്ചതെന്ന് എംസിഡി ഡെപ്യൂട്ടി കമ്മീഷണർ വിവേക് അഗർവാൾ പറഞ്ഞു. മസ്ജിദ് ഭാരവാഹികൾ വീണ്ടും കോടതിയിൽ പോയെങ്കിലും സ്‌റ്റേ നൽകിയിരുന്നില്ലെന്നും വിവേഗ് അഗർവാൾ പറഞ്ഞു.
