തമിഴ്‌നാട്ടിൽ കോൺഗ്രസ്-ടിവികെ സഖ്യം; സ്റ്റാലിൻ്റെ കരുണയിൽ ജയിച്ചവർ വഞ്ചിച്ചുവെന്ന് ഡിഎംകെ

Saravanan Annadhurai DMK

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ നടൻ വിജയിയുടെ തമിഴക വെട്രി കഴകവുമായി (TVK) സഖ്യം ചേരാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ, ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നു. തിരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസിനെ 'പിന്നിൽ നിന്ന് കുത്തിയവർ' (Backstabbers) എന്നാണ് ഡിഎംകെ വിശേഷിപ്പിച്ചത്. കോൺഗ്രസ് നേടിയ അഞ്ച് നിയമസഭാ സീറ്റുകൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ കരുണയിൽ മാത്രം ലഭിച്ചതാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആഞ്ഞടിച്ചു.

ഡിഎംകെയുടെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധിയെ ബിജെപിയും ആർഎസ്എസും 'പപ്പു' എന്ന് വിളിച്ച് പരിഹസിച്ചപ്പോൾ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആദ്യം ഉയർത്തിക്കാട്ടിയത് സ്റ്റാലിനാണെന്ന് അണ്ണാദുരൈ ഓർമ്മിപ്പിച്ചു. കോൺഗ്രസ് വഞ്ചകരാണെന്ന് തന്റെ എക്സ് (X) അക്കൗണ്ടിലൂടെ അദ്ദേഹം തുറന്നടിച്ചു. തമിഴ്‌നാട് കോൺഗ്രസ് ഘടകത്തിന്റെ തീരുമാനം സംസ്ഥാനത്തിന് വിട്ടുനൽകിക്കൊണ്ടുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പോസ്റ്റിന് പിന്നാലെയാണ് ഡിഎംകെ വക്താവ് രംഗത്തെത്തിയത്.

ടിവികെക്ക് കോൺഗ്രസിൻ്റെ പിന്തുണ

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ ടിവികെക്ക് ഉപാധികളോടെ പിന്തുണ നൽകാനാണ് കോൺഗ്രസ് സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭയിൽ അംഗത്വം, ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ എന്നിവ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് നാളെ നൽകുമെന്നും കോൺഗ്രസ് എംഎൽഎമാർ പനയൂരിലെത്തി വിജയിനെ കാണുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് എംപി കാർത്തി ചിദംബരമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

സഖ്യനീക്കങ്ങളും രാഷ്ട്രീയ മാറ്റങ്ങളും

ഭൂരിപക്ഷത്തിന് 11 സീറ്റുകൾ മാത്രം അകലെയുള്ള വിജയ്, ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ എന്നീ പാർട്ടികളെയും തന്റെ പക്ഷത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കണമെന്നും വിജയ് അത് നൽകാൻ തയ്യാറാണെന്നും അദ്ദേഹത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖർ നേരത്തെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

സീറ്റ് വിഭജന വേളയിൽ അധികാരം പങ്കിടുന്ന കാര്യത്തിൽ ഡിഎംകെ വിസമ്മതിച്ചതാണ് കോൺഗ്രസിനെ പുതിയ സഖ്യത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ വർഷങ്ങൾ നീണ്ട ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് അന്ത്യമായിരിക്കുകയാണ്.

Tags

Share this story