ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ സിപിഎമ്മിന് യോജിപ്പ്
മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർന്നതിൽ ഇന്ത്യ മുന്നണിയിൽ അതൃപ്തി. മമത ബാനർജി ഖാർഗെയെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിന് പിന്നാലെ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഇന്നലെ യോഗം അവസാനിക്കാൻ കാത്തുനിൽക്കാതെ മടങ്ങിയിരുന്നു.
അതേസമയം ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിനെ പിന്തുണച്ച് സിപിഎം രംഗത്തുവന്നു. ഖാർഗെ എല്ലാവർക്കും സ്വീകാര്യനാണെന്ന് സിപിഎം രാജ്യസഭാ എംപി ബികാഷ് രഞ്ജൻ പറഞ്ഞു. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ ഖാർഗെയ്ക്ക് സാധിക്കുമെന്നും ബികാഷ് പറഞ്ഞു.
സീറ്റ് വിഭജനത്തിൽ ജനുവരി രണ്ടാം വാരത്തോടെ അവസാന തീരുമാനമുണ്ടാക്കാനാണ് ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ തീരുമാനമായത്. സംസ്ഥാനതലത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് ദേശീയതലത്തിൽ പരിഹരിക്കും. രാജ്യത്തുടനീളം പത്തോളം യോഗങ്ങൾ നടത്താനും ഇന്നലെ തീരുമാനിച്ചിരുന്നു.