കെജ്രിവാളിന് നിർണായക ദിനം: അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

മദ്യനയ അഴിമതിക്കേസിൽ ഇഡി യുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണ കാന്ത് ശർമയാണ് വിധി പറയുക. ഹർജിയിൽ ഇന്നലെ വാദങ്ങൾ പൂർത്തിയായി വിധി പറയാൻ മാറ്റുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്നാണ് കെജ്രിവാളിന്റെ വാദം. അന്വേഷണമില്ലാതെയാണ് അറസ്റ്റ് എന്നും പിഎംഎൽഎ ചട്ടം 50 അനുസരിച്ചു മൊഴിയെടുക്കാൻ പോലും ഇഡി ശ്രമിച്ചില്ല എന്നും കേജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി വാദിച്ചിരുന്നു.

കള്ളപ്പണ ഇടപാട് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും, എഎപിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം കൺവീനർ കൂടിയായ കെജ്രിവാളിനുണ്ടെന്നും ഇ ഡി വാദിച്ചു. മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. 

Share this story