ഇന്ധനവില വർധന ഭീഷണിയിൽ രാജ്യം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 95 ഡോളർ തൊട്ടു
ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചേക്കും. ക്രൂഡ് ഓയില്‍ വില 95 ഡോളര്‍ പിന്നിട്ടതോടെയാണ് വീണ്ടും പ്രതിസന്ധി ഉയരുന്നത്. ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായി 95 മുതല്‍ 100 ഡോളറിന് മുകളിലായാൽ ഇന്ധനവില വര്‍ധന പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡ് ഓയില്‍ വില. യുഎസ് -ഇറാന്‍ ആക്രമണങ്ങളും ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥയുമാണ് എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നത്. സംഘര്‍ഷാവസ്ഥ രൂക്ഷമായത്തോടെയാണ് ക്രൂഡ് ഒയില്‍ വില ഉയര്‍ന്നത്.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ശക്തമായിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആക്രമണ വാര്‍ത്ത നിഷേധിക്കുന്ന നിലപാടാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. കപ്പലിന് തീപിടിച്ചത് കടലില്‍ സ്ഥാപിച്ചിരുന്ന മൈനുകളില്‍ തട്ടിയെന്നാണ് ഇറാൻ പറയുന്നത്. കപ്പല്‍ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നും ഇറാന്‍ വിശദീകരിക്കുന്നുണ്ട്.
അതേസമയം, വിമാന ഇന്ധന (എടിഎഫ്) വിലയും വർധിപ്പിച്ചിരുന്നു. 5.46% വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസം അഞ്ചുരൂപയുടെ വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായി വീണ്ടും നിരക്ക് കൂട്ടിയതായി പ്രഖ്യാപിച്ചത്. വിമാനത്തിന്റെ പ്രവര്‍ത്തന ചെലവില്‍ 40 ശതമാനത്തോളം ഇന്ധന ഇനത്തിലാണ്. ഇത് ടിക്കറ്റ് നിരക്കിലും സ്വഭാവികമായി പ്രതിഫലിച്ചേക്കും. ആഭ്യന്തര സര്‍വീസുകളിലാവും ടിക്കറ്റ് നിരക്ക് വർധവന് ആദ്യം പ്രതിഫലിക്കാന്‍ സാധ്യത.
