ഉത്തരേന്ത്യയിൽ ദളിത് വിവേചനം തുടരുന്നു; ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി

Rahul

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം ഇന്നും തുടരുന്നതായി രാഹുല്‍ ഗാന്ധി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയ മൈതാനം ശുദ്ധികലശം നടത്തുകയും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തില്‍ പോയാല്‍ ശുദ്ധികലശം നടത്തുകയും ചെയ്യുന്നു. ഇതിനു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

വിദ്യാലയങ്ങളില്‍, ചായക്കടയില്‍, കല്യാണത്തില്‍, കുടിവെള്ളത്തില്‍ എല്ലായിടത്തും വിവേചനം നിലനില്‍ക്കുകയാണ്. ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇത് കുറ്റകരമാണ്. ദലിതര്‍ കയറിയ സ്ഥലങ്ങളില്‍ ശുദ്ധീകരണം നടത്തിയത് ബിജെപി ആര്‍എസ്എസ് ആളുകളാണ്. അവര്‍ക്കും ബഹുമാനം വേണമെന്നത് ഇരുവിഭാഗങ്ങളും ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരെയുണ്ടായ നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചില്ല എന്ന് ഖര്‍ഗെ പറഞ്ഞിട്ടില്ല. ചില ആളുകള്‍ പിന്തുണച്ചില്ല എന്ന് മാത്രമാണ് പറഞ്ഞത്. താന്‍ ഖര്‍ഗയെ പിന്തുണച്ചിരുന്നു. ഇത് ഖര്‍ഗെയുടെ മാത്രം പ്രശ്നം അല്ല, മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രമാണ്. മുതിര്‍ന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കില്‍ ബാക്കി ഉള്ളവരുടെ അവസ്ഥ എന്താകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രിയുടെ പ്രത്യശാസ്ത്രത്തിന്റെ പ്രതിഫലനമാണിത്. ഖര്‍ഗെയുടെ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇല്ലെന്നും ഇപ്പോള്‍ ഖര്‍ഗെയുടെ കാര്യത്തില്‍ മാത്രം ശ്രദ്ധയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയുടെ പുസ്തക വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Tags

Share this story